2011, മാർച്ച് 24, വ്യാഴാഴ്‌ച

C Hamza - Darss Anubhavam

ആവശ്യമുള്ളതെല്ലാം ദര്‍സില്‍നിന്നു തന്നെ പഠിപ്പിച്ചുതരുമെന്നുള്ള ഉസ്താദിന്റെ ദൃഢ പ്രസ്താവത്തിന് എന്നിലെ ധിക്കാരിയെ തല്‍ക്കാലത്തേക്കു മാത്രമേ അടക്കിനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. പുറത്തുനിന്ന് കൂടുതലായെന്തൊക്കെയോ കിട്ടാനുണ്ട് എന്ന തോന്നല്‍ എന്നില്‍ ശക്തിപ്പെടുക തന്നെയായിരുന്നു പിന്നെയും. ആ  തോന്നലിനെ ആളിക്കത്തിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടിരുന്നു ചുറ്റിലും. തരിശില്‍ നിന്ന് അധികം ദൂരെയല്ലാത്ത കാളികാവില്‍ സുന്നി-മുജാഹിദ്-ചേകനൂര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാലമായിരുന്നു അത്. എന്നിലെ ജിജ്ഞാസയെ വിറകിട്ട് ജ്വലിപ്പിക്കുന്ന സംഭവങ്ങളായിരുന്നു അതെല്ലാം.
അങ്ങനെയിരിക്കെ ഒരു ദിവസം ഇ കെ ഹസന്‍ മുസ്ലിയാര്‍ കാളികാവില്‍ മുജാഹിദുകള്‍ക്ക് മറുപടി പറയുന്നുണ്ടെന്നു കേട്ടു. ഉസ്താദ് വീട്ടില്‍ പോയ ദിവസമായിരുന്നതു കൊണ്ട് സമ്മതം സമ്പാദിക്കുകയെന്ന ക്ളേശം അനുഭവിക്കേണ്ടിവരില്ലെന്നതിനാല്‍ പള്ളിയുമായി സ്ഥിരസമ്പര്‍ക്കമുള്ള ചില തദ്ദേശീയ സുഹൃത്തുക്കളുടെ കൂടെ ഞാനും പോയി കാളികാവിലേക്ക്. ചെന്നപ്പോഴുണ്ട് ഹസന്‍ മുസ്ലിയാരുടെ തീപാറുന്ന പ്രസംഗം. വെളുത്ത മുഖത്ത് കറുത്തുനീണ്ട താടിയോടും നെറ്റിത്തടത്തില്‍ തെളിഞ്ഞ നിസ്കാരത്തഴമ്പോടും കൂടിയ ഹസന്‍ മുസ്ലിയാരുടെ ആ സുന്ദര രൂപം മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഭക്തി തുളുമ്പുന്ന ശൈലിയില്‍ പ്രമാണങ്ങള്‍ ഉദ്ധരിച്ചു കലര്‍ത്തിയും വാക്കിനു വാക്കിനു മുജാഹിദുകള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തിയും കൊണ്ടുള്ളതായിരുന്നു പ്രസംഗം. അതിനു മുമ്പ് ഞാന്‍ കാപ്പില്‍ ഓതിയിരുന്ന കാലത്ത് അവിടെവഅളു പറയാന്‍ വന്ന ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍ വച്ച് മധുരനാരങ്ങ തന്ന് വാത്സല്യം കാണിച്ചതിന്റെ മൃദുലസ്മരണ മനസ്സില്‍ വച്ച് സ്റേജില്‍ വഹാബികളോട് ഗര്‍ജിക്കുന്ന ഹസന്‍ മുസ്ലിയാരുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എന്തൊരു വ്യത്യാസം. ഹസന്‍ മുസ്ലിയാരുടെ സ്റേജിനടുത്തുനിന്ന് നോക്കിയാല്‍ കാണാമായിരുന്ന ഒരു വീട്ടില്‍ മുജാഹിദ് മൌലവിമാരായ ആലിപ്പറ്റ അലവി മൌലവി, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി തുടങ്ങിയവര്‍ താവളമടിച്ച് പ്രസംഗം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹസന്‍ മുസ്ലിയാരുടെ വെല്ലുവിളികള്‍ പലതവണ അന്തരീക്ഷത്തില്‍ അത്യുച്ചത്തില്‍ മുഴങ്ങിയിട്ടും മുജാഹിദ് മൌലവിമാര്‍ അനങ്ങാതിരിക്കുന്നത് ഞാന്‍, അതിന്റെ പൊരുളറിയാതെ നേരില്‍ കണ്ടു.
പ്രസംഗം പ്രാര്‍ഥനയിലവസാനിപ്പിച്ച് ഹസന്‍ മുസ്ലിയാര്‍ സ്റേജില്‍ നിന്നിറങ്ങി മുമ്പോട്ട് നടക്കാന്‍ തുടങ്ങി; ഒപ്പം ജനക്കൂട്ടവും. എങ്ങോട്ടെന്നറിയാതെ ഞാനും എന്റെ കൂടെയുള്ളവരും ആ പുരുഷാരപ്പുഴയില്‍ ചേര്‍ന്നൊഴുകി. ഒടുവില്‍ എത്തിച്ചേര്‍ന്നത് മുമ്പൊരിക്കല്‍ 'അല്‍ഫിയ്യ' വാങ്ങാന്‍ പിരിവുകിട്ടിയ അടക്കാക്കുണ്ട് ജുമുഅത്ത് പള്ളിയിലായിരുന്നു. ഹസന്‍ മുസ്ലിയാര്‍ പള്ളിയില്‍ കയറി തഹിയ്യത്ത് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ മധ്യവയ്കരായ ഏതാനും പേര്‍ അദ്ദേഹത്തെ സാദരം സമീപിക്കുന്നതു കണ്ടു. വഹാബികളുടെ നവീനാശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് അവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നവരും ഹസന്‍ മുസ്ലിയാരുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ട് സുന്നത്ത് ജമാഅത്തിന്റെ തറവാട്ടിലേക്കു തന്നെ മടങ്ങാന്‍ സന്നദ്ധരായവരുമായിരുന്നു അവര്‍. പശ്ചാത്താപ വിവശരായിരുന്ന അവര്‍ തങ്ങളെ നരകക്കുണ്ടില്‍നിന്നു രക്ഷ പ്രാപിക്കാന്‍ തുണച്ച വിമോചകന്റെ മുമ്പിലെന്നപോലെ നിഷ്കളങ്കതയുടെ ബാഷ്പബിന്ദുക്കളുമായി ഹസന്‍ മുസ്ലിയാരോട് ഖേദപ്രകടനം നടത്തുന്നതും ഹസന്‍ മുസ്ലിയാര്‍ അവരെ സാന്ത്വനപ്പെടുത്തുന്നതുമായ രംഗം അവിടെക്കൂടിയ ജനാവലിയില്‍ എന്തെന്നില്ലാത്ത ആവേശമുണര്‍ത്തി.
അനന്തരം ഹസന്‍ മുസ്ലിയാര്‍ക്ക് വിശ്രമം ആവശ്യമായതുകൊണ്ട് അന്നാട്ടുകാരും അടുത്ത നാട്ടുകാരുമെല്ലാം പിരിഞ്ഞുപോയി. ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും സുബ്ഹ് വരെ പള്ളിയില്‍ കഴിച്ചുകൂട്ടി. സുബ്ഹ് ഹസന്‍ മുസ്ലിയാരെ തുടര്‍ന്നു നിസ്കരിച്ച്, പോയതുപോലെ തന്നെ, കാല്‍നടയായി തരിശിലേക്കു മടങ്ങി. നേരത്തെ ജമാഅത്ത് മൌലവിയുടെ പ്രഭാഷണം കേട്ടും രണ്ടാം മുദരിസിന്റെ പ്രബോധനമെടുത്തു വായിച്ചും ശാന്തപുരം കോളജിലെ വിദ്യാര്‍ഥികളുടെ വേഷവിധാനങ്ങളിലെ പ്രലോഭനം കാരണമായും എന്റെയുള്ളില്‍ അറിയാതെ വീണു മുളപൊട്ടിക്കൊണ്ടിരിക്കുന്ന നവീനാശയങ്ങളുടെ വിത്തിന്റെ കരുത്ത് കുറഞ്ഞുവെന്നതായിരുന്നു അന്നത്തെ കാളികാവില്‍ പോക്കിന്റെ ഗുണഫലം. സുന്നത്ത് ജമാഅത്ത് ഒരു നൈസര്‍ഗികാവേശമായി വീണ്ടും എന്നില്‍ ശക്തിപ്പെട്ടുനിന്നു.
താമസിയാതെ വീണ്ടുമൊരവസരമുണ്ടായി എനിക്ക്, കാളികാവ് വച്ചുതന്നെ ഹസന്‍ മുസ്ലിയാരുടെ പ്രസംഗം കേള്‍ക്കാന്‍. ഇത്തവണ മറുപടി ചേകനൂരിനായിരുന്നു. ചേകനൂര്‍ മുജാഹിദിലൂടെയും ജമാഅത്തിലൂടെയും കടന്നുപോന്ന് ചേകനൂര്‍ തന്നെയായി പരിണാമത്തിന്റെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി രംഗത്തിറങ്ങിയതോടെയാണ് അദ്ദേഹത്തിന് വാര്‍ത്താ പ്രാധാന്യം ഏറിയത്. അതിനു മുമ്പ് അദ്ദേഹം മുജാഹിദ് മൌലവിമാരില്‍ ഒരാളോ ജമാഅത്ത് മൌലവിമാരില്‍ ഒരാളോ മാത്രമേ ആയിരുന്നുള്ളൂ. ചേകനൂര്‍ മൌലവി എന്ന സവിശേഷ വ്യക്തിമുദ്ര കിട്ടിയതോടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും ഒരു സാമൂഹിക പരിഷ്കര്‍ത്താവിന്റെതെന്ന പോലെ പ്രാധാന്യം കൊടുത്താണ് പത്രങ്ങളില്‍ വന്നത്. ഹാഫ്കൈയുള്ള ഷര്‍ട്ടും ശ്മത്രുലേശമന്യേ വെളുത്തു മിനുങ്ങുന്ന മുഖവുമായി മൈക്കിനു മുമ്പില്‍ നിന്നു പ്രസംഗിക്കുന്ന മൌലവിയുടെ ഫോട്ടോ ആദ്യമായി മാതൃഭൂമി പത്രത്തില്‍ കണ്ടത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയായിരുന്നു. ഇദ്ദേഹത്തെ നേരില്‍ കാണുകയും പ്രസംഗം കേള്‍ക്കുകയും ചെയ്യണമെന്ന ഉല്‍ക്കടാഭിലാഷം അന്നു മുതല്‍  എനിക്കുണ്ടായിരുന്നു. ഇത്തവണ അതിനുള്ള അവസരമായിത്തീരും ഹസന്‍ മുസ്ലിയാരുടെ പ്രസംഗവേദി എന്നു ഞാന്‍ കണക്കുകൂട്ടി. കാരണം ഹസന്‍ മുസ്ലിയാര്‍ മുജാഹിദ് മൌലവിമാരെ വെല്ലുവിളിച്ചിരുന്ന അതേ സ്വരത്തിലും ശൈലിയിലും ചേകനൂരിനെയും വെല്ലുവിളിക്കും. അന്നേരം ചേകനൂര്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല. ഏകനായി തന്റെ വാദമുഖങ്ങളുമായി നിര്‍ഭയം സമൂഹമധ്യത്തിലിറങ്ങിയ ചേകനൂര്‍ ധൈര്യമുള്ളയാളായിരിക്കുമല്ലോ.
കാളികാവില്‍ നടന്നെത്തിയപ്പോള്‍ പരിപാടിയുടെ തുടക്കമായിരുന്നു. സ്റേജില്‍ ഹസന്‍ മുസ്ലിയാരെ ഇരുത്തി മറ്റൊരാള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പൊക്കമുള്ള, മുഖത്ത് ശൂരഭാവമുള്ള, വാക്കുകള്‍ക്ക് സ്വരദാര്‍ഢ്യമുള്ള ഒരാള്‍. അതായിരിക്കുമോ ഈ ചേകനൂരെന്ന് ഞാന്‍ ആദ്യം സംശയിച്ചു. പക്ഷേ അയാള്‍ ചേകനൂരിനെ ഖണ്ഡിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അതാരാണെന്ന് ആരാഞ്ഞപ്പോള്‍ കിട്ടിയ ഉത്തരം വിചിത്രമായിരുന്നു: 'സഖാവ് കുഞ്ഞാലി!' എനിക്കതും ഒരു നേട്ടമായാണനുഭവപ്പെട്ടത്. കാരണം, ഒരിതിഹാസപുരുഷനായും ധീരസാഹസികതയുടെ പ്രതീകമായും ആ പ്രദേശത്ത് കേട്ടറിഞ്ഞ ഒരു വ്യക്തിയെ നേരില്‍ കാണാന്‍ കഴിഞ്ഞുവല്ലോ. എങ്കിലും പണ്ഡിത ശ്രേഷ്ഠനായ ഇ കെ ഹസന്‍ മുസ്ലിയാരുടെ സ്റേജില്‍ ഒരു നിര്‍മതപ്രസ്ഥാനത്തിന്റെ വക്താവ് മതവിഷയം പ്രസംഗിക്കുന്നതിലെ പൊരുത്തക്കേട് എനിക്കു തീരെ ദഹിച്ചില്ല. അതിനെക്കുറിച്ച് ഞാനന്വേഷിച്ചപ്പോള്‍ തൃപ്തികരമായ ഒരുത്തരം ലഭിച്ചു: കുഞ്ഞാലിയുടെ രാഷ്ട്രീയ പ്രതിയോഗിയും, ഒരുപക്ഷേ വ്യക്തിപരമായ വിരോധിയുമായ ആര്യാടന്‍ മുഹമ്മദ് ചേകനൂരിന്റെ സ്റേജ് പങ്കിട്ടിരുന്നു; അതുമതിയല്ലോ കുഞ്ഞാലിക്കിപ്പുറത്തു നില്‍ക്കാന്‍ കാരണമായി.
കുഞ്ഞാലി പ്രസംഗിച്ചതിനു ശേഷം ഹസന്‍ മുസ്ലിയാര്‍ ചേകനൂരിന്റെ ഓരോ വാദത്തെയും അക്കമിട്ട് നിശിതമായി ഖണ്ഡിച്ചു പ്രസംഗിച്ചു. അനന്തരം വളരെ രൂക്ഷമായ ശൈലിയില്‍ ചേകനൂരിനെ വെല്ലുവിളിച്ചു: 'എടോ അബുല്‍ ഹസന്‍, എടോ ചേകനൂരേ, എടോ ഭോഷാ, നിന്നെ ഞാന്‍ വെല്ലുവിളിക്കുന്നു. ധൈര്യത്തിന്റെ ഒരു കണികയെങ്കിലും നിന്നിലുണ്ടെങ്കില്‍ ഇതാ ഈ നിമിഷം ഈ സ്റേജിലേക്കു വാടോ.' ഇപ്രകാരമായിരുന്നു ഹസന്‍ മുസ്ലിയാരുടെ പച്ചയായ വെല്ലുവിളിയുടെ ശൈലി. ഓരോ പുതിയ ആള്‍ സദസ്സിലേക്കു വരുമ്പോഴും അത് ചേകനൂരായിരിക്കുമോ എന്ന നിലയില്‍ പ്രതീക്ഷയോടെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. തര്‍ക്കം പഠിപ്പിക്കുന്ന റശീദിയ്യ എന്ന കിത്താബോതിയിരുന്ന എനിക്കാണെങ്കില്‍ ഒരു തര്‍ക്കാനുഭവം ഏറെ പ്രയോജനകരവുമാകുമായിരുന്നു. പക്ഷേ, അര്‍ധരാത്രി പ്രസംഗം തീരുന്നതുവരെ ചേകനൂരിനെ കണ്ടില്ല. ഞാന്‍ നിരാശയോടെ കൂട്ടുകാരുമൊത്ത് രാത്രിക്കുരാത്രി തന്നെ തരിശിലേക്കു തിരിച്ചു.
ഒടുവില്‍ ചേകനൂരിനെ കാണുകയും സംസാരം കേള്‍ക്കുകയും ചെയ്യുകയെന്ന എന്റെ അഭിലാഷം സാക്ഷാല്‍കൃതമായി; അതും കാളികാവില്‍ വച്ചു നടന്ന ഒരു വാദപ്രതിവാദത്തിന്റെ സ്റേജില്‍തന്നെ. വാദപ്രതിവാദം പക്ഷേ, സുന്നി പണ്ഡിത•ാരുമായിട്ടായിരുന്നില്ല. മുജാഹിദ് പണ്ഡിത•ാരുമായിട്ടായിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കേട്ട വാദപ്രതിവാദവും അതായിരുന്നു. ഒരു കെട്ടിടത്തിന്റെ മാളികയുടെ രണ്ടറ്റങ്ങളില്‍ ഒരറ്റത്ത് പത്തോ പതിനഞ്ചോ മുജാഹിദ് മൌലവിമാര്‍ മഹാഗ്രന്ഥങ്ങളുടെ ശേഖരവുമായി അണിനിരന്നപ്പോള്‍, മറ്റേ അറ്റത്ത് ചേകനൂര്‍ മൌലവി തന്റെ സഹായിയും അനുയായിയുമായ തരിശു സ്വദേശി മായിന്‍ മൊല്ലാക്കയുമൊത്ത് വെറുംകയ്യോടെ ഉപവിഷ്ഠനായ കാഴ്ച ഹസന്‍ മുസ്ലിയാരുടെ മഹിമയും അജയ്യതയുമായാണ് എന്നിലുണര്‍ത്തിയത്. ഇക്കണ്ട മഹാ മൌലവിക്കൂട്ടത്തെ ഒറ്റക്കുനിന്ന് ഒരു ഗ്രന്ഥത്തിന്റെ പിന്‍ബലം പോലുമില്ലാതെ നേരിടാന്‍ ചങ്കൂറ്റം കാണിക്കുന്ന ചേകനൂര്‍ മൌലവി ഹസന്‍ മുസ്ലിയാര്‍ അന്നൊരിക്കല്‍ ഇതേ കാളികാവങ്ങാടിയില്‍ ഏകനായി നിന്നു വെല്ലുവിളിച്ചിട്ട് നേരിടാന്‍ ധൈര്യം കാണിക്കാതിരുന്നത് ഹസന്‍ മുസ്ലിയാരുടെ മുമ്പില്‍ ഭീരുവും നിസ്സഹായനുമാണെന്നാണല്ലോ കാണിക്കുന്നത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സു നിറയെ.
അങ്ങനെ വാദപ്രതിവാദം ആരംഭിച്ചു. നറുക്കെടുപ്പില്‍ ഒന്നാമത്തെ സംസാരത്തിനുള്ള അവസരം ചേകനൂരിനുകിട്ടി. അദ്ദേഹം മുജാഹിദ് പക്ഷത്തെ കണക്കിന് കളിയാക്കി. പരസ്പരം വിയോജിപ്പുള്ള പല വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയും സംവാദവുമാണ് നടക്കാന്‍ പോകുന്നതെന്നും മറുവശത്ത് ഒരു പണ്ഡിത സമൂഹം തന്നെ അണിനിരന്നിട്ടുണ്ടെങ്കിലും അവരുടെ മുമ്പില്‍ അവരെക്കാള്‍ ഉയരത്തില്‍ കിതാബുകളുടെ കൂമ്പാരമുള്ളതിനാല്‍ അവരാരൊക്കെയെന്ന് തിരിച്ചറിയുന്നില്ലെന്നും തന്റെ കൈയില്‍ അല്ലാഹുവിന്റെ കിത്താബല്ലാതെ മറ്റൊരു കിത്താബില്ലെന്നും പറഞ്ഞുകൊണ്ടു തുടങ്ങിയ മൌലവി സദസ്യര്‍ക്കു ചിരിക്കാന്‍ നല്ല വക നല്‍കിയെങ്കിലും മുജാഹിദ് മൌലവിമാരുടെ മുഖത്ത് ജാള്യതയും രോഷവുമാണ് നിഴലിച്ചുകണ്ടത്. തുടര്‍ന്നു നടന്ന ചോദ്യോത്തരങ്ങളില്‍ പലതും എന്റെ അന്നത്തെ പ്രായത്തില്‍ മനസ്സിലാകുന്നതായിരുന്നില്ല; എങ്കിലും മുജാഹിദ് മൌലവിമാര്‍ ചേകനൂരിനോട് പലപ്പോഴും ഉത്തരം മുട്ടുന്നത് വ്യക്തമായിരുന്നു. അതിന്റെ പ്രധാനകാരണം മുജാഹിദുകള്‍ പോയ വഴിക്ക് ബഹുദൂരം പോയ ആളായിരുന്നു ചേകനൂര്‍ മൌലവി എന്നതായിരുന്നു. അന്നത്തെ ചോദ്യോത്തരത്തില്‍നിന്ന് എന്റെ ഓര്‍മയില്‍ തങ്ങിയ ഒരു സംഗതി ഉദാഹരണമായി എടുത്തുപറയാം.
ചേകനൂര്‍ മൌലവി ഒരു വേളയില്‍ വിശുദ്ധ ഖുര്‍ആനിലെ 'യാ അയ്യുഹന്നാസ്' എന്നതിന് 'ഹേ വിഡ്ഡികളേ' എന്നര്‍ഥം പറഞ്ഞു. അന്നേരം മുജാഹിദിലെ എ പി അബ്ദുല്‍ഖാദര്‍ മൌലവിയുടെ ചോദ്യം: 'അന്നാസ് എന്നതിനു വിഡ്ഡികള്‍ എന്ന് ഏത് നിഘണ്ടുവിലാണര്‍ഥം പറഞ്ഞിരിക്കുന്നത്? ചേകനൂരിന്റെ തിരിച്ചടി ഓര്‍ക്കപ്പുറത്തായതിനാല്‍ അത് മുജാഹിദ് പക്ഷത്തിന് വല്ലാത്ത മുറിവേല്‍പിച്ചു കളഞ്ഞു: "ഖുര്‍ആനിലെ പദങ്ങള്‍ക്കും വരികള്‍ക്കും ഖുര്‍ആന്‍ നോക്കിത്തന്നെയാണ് അര്‍ഥം കണ്ടെത്തേണ്ടത്. നിഘണ്ടു നോക്കിയല്ല,'' അതിനെത്തുടര്‍ന്ന് അദ്ദേഹം വിഡ്ഡിത്തം ചെയ്യുന്ന ആളുകളെ 'അയ്യുഹന്നാസ്,' എന്ന് ഖുര്‍ആന്‍ വിളിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ തന്റെ മുസ്ഹഫില്‍ നോക്കി നിരത്തിയതോടെ മുജാഹിദ് മൌലവി പരുങ്ങലിലായി. യഥാര്‍ഥത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ മുജാഹിദ് പക്ഷം വീഴുന്നതാണവിടെ കണ്ടത്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥവും സാരവും ഗ്രഹിക്കേണ്ടത് നബിമൊഴികളുടെ വെളിച്ചത്തിലും അവിടുത്തെ അനുചരര്‍ക്കിടയില്‍ അവിടുന്ന് ജീവിച്ച ചരിത്രത്തിന്റെ പശ്ചാത്തലാടിസ്ഥാനത്തിലും പൂര്‍വസൂരികളായ ഖുര്‍ആന്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയ തഫ്സീറുകള്‍ നോക്കിയുമാണ് എന്ന മുസ്ലിം ഉമ്മത്തിന്റെ പാരമ്പര്യനിലപാടില്‍നിന്നു വ്യതിചലിച്ചതാണ് മുജാഹിദുകള്‍ക്കും അവരെ കടത്തിവെട്ടിയ ചേകനൂരിനും പറ്റിയ കുഴപ്പം. അല്ലെങ്കില്‍, ഒരു ഇലാഹിക വേദഗ്രന്ഥം അതിന്റെ അഭിസംബോധിതരെ 'വിഡ്ഡികളേ' എന്ന് മാന്യതയുടെ സംസ്കാരം വിട്ട് അഭിസംബോധന ചെയ്യുകയില്ലെന്നും അങ്ങനെ അഭിസംബോധന ചെയ്താല്‍ ഖുര്‍ആന്റെ അനന്തരപ്രഭാഷണം കേള്‍ക്കാന്‍ അവരെ കിട്ടില്ലെന്നുമുള്ള പ്രാഥമിക തത്വം ഉള്‍ക്കൊണ്ടാല്‍ പോരേ ചേകനൂരിന്റെ ആ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാന്‍? "അങ്ങ് പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അങ്ങേയ്ക്കു ചുറ്റിലുംനിന്ന് അവര്‍ മാറിപ്പോകുമായിരുന്നു''വെന്നല്ലേ തിരുദൂതരെ അഭിസംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നത്? കൂടാതെ, ഞാന്‍ റശീദിയ്യയില്‍ പഠിച്ച തര്‍ക്കനിയമങ്ങള്‍ വച്ചു വിലയിരുത്തിയപ്പോള്‍ ഒട്ടേറെ ഫൌളുകള്‍ ഇരുപക്ഷത്തിന്റെയും രീതികളില്‍ എനിക്കു കണ്ടെത്താനായി.
അങ്ങനെ വാദപ്രതിവാദം കഴിഞ്ഞ് തരിശിലെത്തുമ്പോഴേക്ക് സുബ്ഹ് നമസ്കാരം കഴിയുമെന്ന അവസ്ഥയിലായിരുന്നു. പോയതാകട്ടെ, ഉസ്താദിന്റെ സമ്മതം വാങ്ങാതെയാണുതാനും. അതൊരു വല്ലാത്ത ധിക്കാരമായിരുന്നു. ചോദിച്ചിരുന്നെങ്കില്‍ സമ്മതം കിട്ടുമായിരുന്നില്ലെന്നുള്ള ഉറപ്പുകൊണ്ടാണ് ചോദിക്കാതെ പോയത്. അര്‍ധരാത്രി ആരുമറിയാതെ മടങ്ങിയെത്താമെന്നായിരുന്നു വിചാരം. ഏതായാലും ഇനി അങ്ങോട്ടുചെന്നാല്‍ കടുത്ത ശിക്ഷ കിട്ടും. ആകയാല്‍ തരിശിനോടു വിടപറയാനാണ് ആ രാത്രിയില്‍ ഞാന്‍ തീരുമാനിച്ചത്. അങ്ങനെ കൂട്ടുകാരെ വിട്ട് ഞാന്‍ നടത്തം തരിശിന്റെ സമീപപ്രദേശമായ പുല്‍വെട്ട (പണത്തുമ്മേല്‍) പള്ളിവരെ നീട്ടി; ഗുണവാനും വാത്സല്യനിധിയുമായ എന്റെ ഉസ്താദിനെ പിരിയുന്നതിലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ